ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വർക്കല ഡിവൈ.എസ്.പി പി.നിയാസ്,എസ്.എച്ച്.ഒ എസ്.സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 മുതൽ ജനുവരി 1 വരെ ശിവഗിരി മഠം ജംഗ്ഷനിൽ നിന്നും ഗുരുകുലം ജംഗ്ഷനിൽ നിന്നും ശിവഗിരിയിലേക്ക് പാസുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. കല്ലമ്പലത്തു നിന്നു വരുന്ന തീർത്ഥാടന വാഹനങ്ങൾ നരിക്കല്ലുമുക്ക്,പാലച്ചിറയിൽനിന്ന് തിരിഞ്ഞ് വട്ടപ്ലാമൂട് ജംഗ്ഷനിൽ തീർത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്‌കൂൾ,നഴ്സിംഗ് കോളേജ്,കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ എസ്.എൻ സെൻട്രൽ സ്‌കൂൾ,എസ്.എൻ കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിറുത്തിയിടണം. അഞ്ചുതെങ്ങ്,കടയ്ക്കാവൂർ ഭാഗത്തുനിന്നു വരുന്നവർ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജംഗ്ഷനിലും, കൊല്ലം ഭാഗത്തുനിന്നു പാരിപ്പള്ളി വഴിയും കാപ്പിൽ വഴിയും വരുന്ന വാഹനങ്ങൾ അയിരൂർ,നടയറ വഴി എസ്.എൻ കോളേജ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. വർക്കല മൈതാനത്തെത്തുന്ന വാഹനങ്ങൾ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം പാർക്കിംഗ് ഏരിയയിലും വലിയ വാഹനങ്ങൾ വർക്കല സ്വകാര്യബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും നിറുത്തിയിടണം.സ്റ്റാർ തിയേറ്റർ ഭാഗത്തുനിന്നു ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങൾ കടത്തിവിടില്ല. ഗുരുകുലം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാർക്കിംഗ് അനുവദിക്കില്ല. വഴിയോരക്കച്ചവടം, ഭിക്ഷാടനം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
