തിരുവനന്തപുരം:തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി റഷ്യൻ പൗരൻ പിടിയിൽ.
കായ്ഡോ കാർമനെ (52) ആണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിനു കൈമാറി.
ഇന്ത്യൻ സർക്കാരിന്റെ അനുമതി ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.
സെക്യൂരിറ്റി ചെക്കിങ് ഏരിയയിലെ പരിശോധനയിൽ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണു സാറ്റലൈറ്റ് ഫോൺ കണ്ടെടുത്തത്. വിദേശത്തു നിന്നു എത്തുന്നവർക്ക് ഇന്ത്യയിൽ ഉപഗ്രഹ ഫോൺ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.