നെയ്യാറ്റിൻകര : സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു.തടവിനു പുറമേ 10000 രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചു.
കുളത്തുമ്മൽ, ആമച്ചൽ, അജിതഭവനിൽ അജിത മരിച്ച സംഭവത്തിൽ ഭർത്താവ് വാഴിച്ചൽ, കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തുപുത്തൻവീട്ടിൽ തങ്കച്ചനെയും അമ്മ ഫിലോമിനയെയുമാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ്.ആർ.പാർവതി ശിക്ഷിച്ചത്. 2009 ഏപ്രിൽ 26-നാണ് അജിത മരിച്ചത്.
നെയ്യാർഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈ.എസ്.പി.മാരായിരുന്ന എൻ.അബ്ദുൾറഷീദും ആർ.സുകേശനുമാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 33 രേഖകളും കോടതിയിൽ ഹാജരാക്കി.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.ഡി.ജസ്റ്റിൻ ജോസ് ഹാജരായി.