തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ രണ്ടിടത്ത് പൈപ്പ് പൊട്ടുകയും ഒരിടത്ത് ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തതോടെ പലസ്ഥലത്തും കുടിവെള്ളവിതരണം മുടങ്ങി.
രണ്ടു ദിവസം മുൻപ് അമ്പലംമുക്കിനു സമീപം സാന്ത്വന ജങ്ഷനിൽ പൈപ്പ് ലൈനിൽ വലിയ ചോർച്ച കണ്ടതോടെയാണ് ബുധനാഴ്ച അറ്റകുറ്റപ്പണി തുടങ്ങിയത്. അത് അരുവിക്കരയിൽനിന്ന് മൺവിളയിലേക്കുള്ള പ്രധാന പൈപ്പാണ്.
ബുധനാഴ്ച പേട്ട ആനയറ പാലത്തിനു സമീപത്തും ചാക്ക ഐ.ടി.ഐ.യ്ക്കു സമീപത്തുമാണ് പൈപ്പുകൾ പൊട്ടിയത്.
ചാക്കയിൽ ഐ.ടി.ഐ.ക്കു സമീപം കെ.എസ്.ഇ.ബി.യുടെ ജോലികൾക്കിടെ ഡ്രില്ലിങ് മെഷീൻ തട്ടിയാണ് 400 എം.എം. പ്രിമോ പൈപ്പ് പൊട്ടിയത്. വ്യാഴാഴ്ച ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
പൈപ്പ് പൊട്ടലിനെത്തുടർന്ന് പേട്ട, ചാക്ക, പാൽക്കുളങ്ങര, വെട്ടുകാട്, ശംഖുംമുഖം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങി. ലോറിയിൽനിന്നു നിർമാണസാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പേട്ടയിൽനിന്ന് ആനയറയിലേക്കു പോകുന്ന പാലത്തിനു സമീപം പൈപ്പ് പൊട്ടിയത്.
മൂന്നാംമനയ്ക്കൽ, കല്ലുംമൂട് ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചു.