തിരുവനന്തപുരം:എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ജില്ലയിൽ 1,091 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു.
തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സംസ്ഥാനതല പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രുവരി 22) ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും.
ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പട്ടയവിതരണം വൈകിട്ട് നാലിന് മന്ത്രിമാരായ വി.ശിവൻകുട്ടിയും, ജി.ആർ അനിലും നിർവഹിക്കും.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ നടക്കുന്ന പട്ടയമേളയിൽ 132 കോളനികളിലുൾപ്പെട്ട 750 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. ഇതിന് പുറമേ 200 വനാവകാശ രേഖയും 22 സാമൂഹ്യ വനാവകാശ രേഖയും വിവിധ ഇനത്തിൽപ്പെട്ട 119 പട്ടയങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ആകെ 1,091 കുടുംബങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്.
ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 500 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. കാട്ടാക്കട താലൂക്കിൽ 310, തിരുവനന്തപുരം താലൂക്കിൽ 69, നെയ്യാറ്റിൻകര താലൂക്കിൽ 156, ചിറയിൻകീഴ് താലൂക്കിൽ 26, വർക്കല താലൂക്കിൽ 30 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.
ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും വിശിഷ്ട സാന്നിധ്യത്തിലാണ് പട്ടയം വിതരണം ചെയ്യുന്നത്.