നെടുമങ്ങാട്: നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ അമ്മയ്ക്കും അമ്മയുടെ കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.
നെടുമങ്ങാട് മീര വധക്കേസിൽ അമ്മ പറണ്ടോട് കുന്നില്‍ സ്വദേശിനി മഞ്ജുഷ(39) അവരുടെ കാമുകന്‍ കരിപ്പൂര് കാരാന്തല കുരിശ്ശടിയില്‍ വിവാഹിതനും പെയിന്റിംഗ് തൊഴിലാളിയുമായ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചിത്.
വിദ്യാര്‍ത്ഥിനിയായിരുന്ന മീരയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ട കിണറ്റില്‍ തള്ളിയ കേസില്‍ മീരയുടെ അമ്മയെയും കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.
2019 ജൂലെ 10 നായിരുന്നു സംഭവം.അച്ഛന്റെ മരണ ശേഷം മീര ഏറ്റവും കൂടുതല്‍ കഴിഞ്ഞത് അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ്. ഇതിനിടെയാണ് അമ്മയുടെ വാടക വീട്ടില്‍ മീര എത്തിയത്.
തങ്ങളുടെ രഹസ്യ ബന്ധത്തിന് മീര തടസമാണെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച് മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അനീഷിന്റെ ബൈക്കിന് മധ്യത്തിലിരുത്തി കരിപ്പൂർ കാരാന്തലയുളള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ട കിണറ്റില്‍ തളളിയത്.