തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നുണ്ട്. ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി.