നേമം: മൂന്നുമാസം മുൻപ് നേമം കുളക്കുടിയൂർക്കോണത്ത് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദ്(60) മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു.
കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പോലീസ് അറസ്റ്റുചെയ്തു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്.
ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71)യെയാണ് അറസ്റ്റുചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവർഷമായി കഴിയുകയായിരുന്നു.
ഒക്‌ടോബർ ആറിനാണ് വാടകവീട്ടിൽ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.
പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മിൽ സംഭവദിവസം വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തു.
ഇതു പ്രതിരോധിക്കാൻ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.