ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ.
ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി.
ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി.
വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും.
രാജ്യത്തുടനീളമുള്ള കാൻസർ രോഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.