തിരുവനന്തപുരം:സംസ്ഥാനത്തെ വില്ലേജ് ഓഫീസ് സേവനങ്ങൾ സ്മാർട്ടായെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ.
വില്ലേജ് ഓഫീസുകൾ വഴി ലഭ്യമാകുന്ന ഇരുപത്തിമൂന്ന് സർട്ടിഫിക്കറ്റുകളിൽ ഇരുപത്തിയൊന്നും ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് മാറിയെന്ന് മന്ത്രി പറഞ്ഞു.
ആര്യനാട്, വെമ്പായം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല സംസ്ഥാനത്ത് സ്വന്തമായി ഭൂമിയുള്ള പ്രവാസജീവിതം നയിക്കുന്ന പത്തോളം രാജ്യങ്ങളിലെ മലയാളികൾക്ക് റവന്യു വകുപ്പിൻ്റെ വിവിധ സേവനങ്ങൾ വിദേശത്തിരുന്നു തന്നെ ലഭ്യമാകുന്ന തരത്തിലേക്ക് റവന്യു വകുപ്പ് മുന്നേറിയതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത് റവന്യു രംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷക്കാലമായി സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രധാനപെട്ട പ്രശ്നമാണ് ഭൂമിയുടേത് എന്ന് മന്ത്രി ഓർമപ്പെടുത്തി. ഈ സർക്കാർ നിലവിൽ വന്ന് നാല് വർഷത്തിനുള്ളിൽ രണ്ടേ കാൽ ലക്ഷത്തിനടുത്ത് പട്ടയങ്ങൾ വിതരണം ചെയ്തതായും, നാല് ലക്ഷത്തിലധികം പട്ടയങ്ങൾ ഒൻപത് വർഷകാലയളവിൽ നൽകിയതായും മന്ത്രി വ്യക്തമാക്കി. മരിച്ചാൽ കുഴിച്ചിടാൻ ഭൂമി ഇല്ലാതിരുന്ന മനുഷ്യർ ഭൂമിയുടെ അവകാശികളാകുന്ന മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏറെ നാളായി മുടങ്ങി കിടന്ന ഡിജിറ്റൽ റിസർവ്വേ അതിവേഗം നടപ്പിലാക്കാനായെന്നും ഭൂമിയുടെ വിതരണ പ്രവർത്തനങ്ങളിൽ അഴിമതിയും മറ്റു ഇടപെടലുകളും നടക്കാതിരിക്കാൻ ഡിജിറ്റൽ റിസർവേ ഉപകരിച്ചെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഈ മാസം 25 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിൽ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിച്ചേരുമെന്നു അദ്ദേഹം അറിയിച്ചു. കേരള പിറവി മുതൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ റവന്യു കാർഡ് അവതരിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച കാര്യവും അദ്ദേഹം അറിയിച്ചു.
വെമ്പായം വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷനായിരുന്നു. റവന്യൂ വകുപ്പ് ഈ സർക്കാരിൻ്റെ കാലത്ത് ജനങ്ങൾക്ക് ഏറെ പ്രയോജനമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവർക്കു ഭൂമി നൽകുക,എല്ലാ ഭൂമിക്കും രേഖ എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ജീ. ആർ അനിൽ പറഞ്ഞു. ജില്ലാ കളക്ടർ അനു കുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, വൈസ് പ്രസിഡന്റ് ബിന്ദു ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത് എന്നിവർ പങ്കെടുത്തു.
ആര്യനാട് വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ എംഎൽഎ ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അടുത്ത് നിൽക്കുന്നവയാണ് വില്ലേജ് ഓഫീസുകളെന്നും അതിനാൽ ഇവ ജന സൗഹൃദമാക്കുന്നതും ആധുനിക വത്കരിക്കുന്നതും അത്യാവശ്യമാണെന്നും എംഎൽഎ അഭിപ്രായപെട്ടു. മണ്ഡലത്തിലെ നാലാമത്തെ വില്ലേജ് ഓഫീസാണ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
നെടുമങ്ങാട് റവന്യു ഡിവിഷണൽ ഓഫീസർ കെ.പി. ജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് .ഇന്ദുലേഖ,ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.വിജുമോഹൻ, ജില്ലാ പഞ്ചായത്തംഗം എ.മിനി, ആര്യനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റീന സുന്ദരം തുടങ്ങിയവർ പങ്കെടുത്തു.