തിരുവനന്തപുരം: കടൽക്ഷോഭത്തിൽ തകർന്ന ശംഖുംമുഖത്തെ സംരക്ഷിക്കാൻ കർമ്മപദ്ധതി തയ്യാറാക്കും.
ആന്റണി രാജു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ സാങ്കേതിക ഉപദേശകനായ എം.വി.രമണമൂർത്തിയുടെ സാന്നിദ്ധ്യത്തിൽ ഈ മാസം തന്നെ ഉന്നതതല യോഗം ചേർന്ന് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
നിലവിൽ മൂന്ന് വകുപ്പുകൾ നിർദ്ദേശിച്ച പദ്ധതിയിൽ ഒരെണ്ണം തിരഞ്ഞെടുത്താണ് സർക്കാരിന് ശുപാർശ ചെയ്യുന്നത്.അടുത്ത കാലവർഷത്തിനുള്ളിൽ തീരം സംരക്ഷിക്കത്തക്ക വിധത്തിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
യോഗത്തിൽ ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി,തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേക്ക് പരീത്,മേജർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ബിന്ദു,ഹാർബർ എൻജിനിയറിംഗ് ഉദ്യോഗസ്ഥർ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ,പൊതുമരാമത്ത് (റോഡ്സ്) അസി.എക്സിക്യൂട്ടീവ് എൻജിനിയർ,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു