തിരുവനന്തപുരം:ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി.
നഗരത്തെ പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
2025ലെ ഓണാഘോഷം ഡബിൾ കളർഫുള്ളാണ്. ദീപാലങ്കാരപ്രഭയോടെയുള്ള അനന്തപുരി ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. നാടിന് പോസിറ്റീവ് എനർജി സമ്മാനിക്കുന്നതാണ് ദീപാലങ്കാരങ്ങൾ. സംസ്ഥാനത്തെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ആവർത്തനം ഒഴിവാക്കി ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇത്തവണത്തെ ഓണാഘോഷം അണിയിച്ചൊരുക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മൂന്ന് ദിവസം അരമണിക്കൂർ വീതമുള്ള ഡ്രോൺ ഷോയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. 42.76 ലക്ഷം രൂപയാണ് ദീപാലങ്കാരങ്ങൾക്ക് ചെലവഴിക്കുന്നത്.
10,000 കലാകാരന്മാർ മാറ്റുരയ്ക്കുന്ന ആഘോഷരാവുകളിൽ ആദിവാസി കലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് കേരള ടൂറിസം. ടൂറിസ്റ്റുകൾ ഭയമില്ലാതെ കേരളത്തിൽ വരുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യം വെച്ചാണ് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ പതാക ഉയർത്തൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി.ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു. കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ വി.കെ പ്രശാന്ത്, ഐ.ബി സതീഷ്, സി. കെ ഹരീന്ദ്രൻ, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.