നെടുമങ്ങാട് :ടൂറിസം വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഓണോത്സവം 2025 സമാപിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ടു കുടുംബത്തിന് കൂടി വീട് വച്ച് നൽകുന്നതോടെ അതിദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയ മുനിസിപ്പാലിറ്റിയായി നെടുമങ്ങാടിനെ പ്രഖ്യാപിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഒരു സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ അവരുടെ ഭരണ കാലാവധി കഴിയുന്നതിന് മുന്നേ തന്നെ വിജയകരമായി പൂർത്തിയാക്കുന്നത് ആ സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്നു.
ഇത്തരമൊരു സർക്കാരിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിലവിലെ സംസ്ഥാന സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സമ്മേളനത്തിന് ശേഷം നെടുമങ്ങാട് ടൗണിൽ സ്ഥാപിച്ച ” ഐ ലവ് നെടുമങ്ങാട് ” ഫോട്ടോ പോയിന്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു.
സെപ്റ്റംബർ 4 മുതൽ അഞ്ച് ദിവസങ്ങളിലായി കല്ലിംഗൽ ഗ്രൗണ്ടിലാണ് ഓണോത്സവം 2025 അരങ്ങേറിയത്. സമാപന ദിനത്തിൽ പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫിൻ്റെ ലൈവ് മ്യൂസിക് ബാൻ്റ് പെർഫോമൻസ് അരങ്ങേറി. ഇരുപതോളം ഗാനങ്ങൾ അണിനിരന്ന ബാൻ്റ് പെർഫോമൻസിനോടൊപ്പം തന്നെ വേദിയിൽ അരങ്ങേറിയ നൃത്തവും ദൃശ്യവിരുന്നായി.
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം അർജ്ജുൻ അശോകൻ വിശിഷ്ടാതിഥിയായി. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി, നെടുമങ്ങാട് നഗരസഭാ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, കൗൺസിലർ സിന്ധു കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.