തിരുവനന്തപുരം: രുചിവൈവിധ്യങ്ങളുടെ ഉത്സവമായി കനകക്കുന്നിൽ ഭക്ഷ്യമേളയ്ക്ക് തുടക്കം.
തനത് വിഭവങ്ങൾക്കൊപ്പം പരീക്ഷണ രുചികളും വിവിധ സ്റ്റാളുകളിലായി ഭക്ഷ്യ മേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.
കേരളത്തിന്റെ തനത് നാടൻ രുചികൾ, ഉത്തരേന്ത്യൻ രുചി വിഭവങ്ങൾ, ആദിവാസി ഗോത്ര വർഗ വിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യ മേളയുടെ പ്രധാന ആകർഷണമാകും. ജനപങ്കാളിത്തത്താൽ എല്ലാ വർഷങ്ങളിലെയും പോലെ ഇത്തവണയും ഓണം വാരാഘോഷത്തിന്റെ സ്റ്റാറാകും ഭക്ഷ്യ സ്റ്റാളുകൾ.
സൂര്യഗാന്ധിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വിഭവങ്ങൾക്ക് പ്രാധാന്യം നൽകി വേറിട്ട രുചിയാണ് ഭക്ഷ്യ മേളയിൽ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സന്നിഹിതനായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ചു
പായസ മത്സരവും സംഘടിപ്പിച്ചു. ക്യാരറ്റ് സേമിയ പാൽപ്പായസം, മുതിര ഫ്രൂട് മിക്സ് പായസം, ഇളനീർ പായസം എന്നിവയാണ് കുടുംബശ്രീ സംഘടിപ്പിച്ച പായസ മത്സരത്തിൽ മത്സരാർഥികൾ തയ്യാറാക്കിയത്. സ്റ്റാച്യു പ്രീമിയം കഫെ ടീമിലെ സിന്ധു, മിനി എന്നിവരാണ് വിജയികൾ. ഫോർട്ട് വാർഡിലെ ദേവി കുടുംബശ്രീ അംഗമായ കുഞ്ഞുമോൾ രണ്ടാം സ്ഥാനവും ദർശന കുടുംബശ്രീയിലെ സോണിയ മൂന്നാം സ്ഥാനവും നേടി.
പായസ മത്സരത്തിലെ വിജയികൾക്ക് ജി സ്റ്റീഫൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ, കെടിഡിസി എംഡി ശിഖ സുരേന്ദ്രൻ, കിറ്റ്സ് ഡയറക്ടർ ദിലീപ്, മസ്കറ്റ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് അരുൺ എന്നിവർ പങ്കെടുത്തു.