വിഴിഞ്ഞത്ത്‌ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌; 14 വയസുകാരിയുടെ ദുരൂഹമരണത്തിലും അന്വേഷണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന അമ്മയും മകനും മറ്റൊരു കൊലക്കേസിലും പ്രതികളെന്ന് സൂചന. ഒരു വര്‍ഷം മുമ്പ് മരിച്ച 14കാരിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ റഫീഖാ ബീവിയും ഷെഫീക്കും പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. 2020 ഡിസംബര്‍ 13നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

മുല്ലൂരില്‍ വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കിയ കേസിലും ഇരുവരും പ്രതികളാണ്. വെള്ളിയാഴ്ച പകലായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തി.ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവി, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്ന് രക്തം ഒലിക്കുന്നത് കാണുകയായിരുന്നു.

 

ആദ്യം കരുതിയത് വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്. മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തകുകയായിരുന്നു.വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ നിഗമനം.