തിരുവനന്തപുരം : ബസിനുള്ളിൽവെച്ച് 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കോടതി എട്ടുവർഷം തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക തടവ് അനുഭവിക്കണം. പ്രതി പിഴത്തുക ഒടുക്കിയാൽ അത് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രത്യേക പോക്സോ കോടതി ജഡ്ജി ആജ് സുദർശനന്റേതാണ് ഉത്തരവ്.കൊല്ലം ചടയമംഗലം ഇലപെന്നൂർ ആലുംമൂട്ടിൽ സഫ്ദർ സുധീർ(22)ആണ് പ്രതി.
സ്കൂളിൽനിന്ന് കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെത്തി അവിടെനിന്ന് വീട്ടിലേക്ക് പോകാൻ ബസ് കയറിയ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി ശക്തമായി പ്രതികരിക്കുകയും ഇതുകണ്ട സഹയാത്രികർ പ്രതിയെ പിടികൂടി ഫോർട്ട് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.2020 ജനുവരി ആറിന് വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ്.വിജയ് മോഹൻ, അഡ്വ.എം. മുബീന എന്നിവർ ഹാജരായി.കേസിൽ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി.പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.
ഫോർട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.