ആറ്റിങ്ങൽ :സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാലു കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബി. എം. ബി. സി നിലവാരത്തിലാണ് റോഡുകൾ നിർമ്മിക്കുന്നത്. റോഡുകളുടെ നിലവാരം ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിലോമീറ്ററിനു ഒരു കോടി രൂപ ചെലവഴിച്ചാണ് ആറ്റിങ്ങലിലെ രണ്ട് റോഡുകളും നവീകരിക്കുന്നത്. കൊടുമൺ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഒ. എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ദേശീയപാത 66 നെ തീരദേശ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് നവീകരിക്കുന്ന റോഡുകൾ. ശബരിമല പാക്കേജിന്റെ ഭാഗമായാണ് ഈ റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സൂപ്രണ്ടിംഗ് എൻജിനീയർ ജയ പി. റ്റി, ജനപ്രതിനിധികൾ തുടങ്ങിയവരുംപങ്കെടുത്തു.