വിഴിഞ്ഞം:കോവളം ലൈറ്റ് ഹൗസിനു സമീപം കടലിൽ കണ്ട വസ്തു ആംബർഗ്രീസ് (തിമിംഗില ഛർദ്ദി) എന്ന് സംശയം. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് കടലിൽ ഒഴുകുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്. ഉടൻ തന്നെ അവർ വള്ളത്തിൽ കയറ്റി കരയിലെത്തിച്ചു. തുടർന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. ഫോറസ്റ്റർ എം.കെ ബിന്ദു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്നി, റാപ്പിഡ് റെസ്പോൺസ് ടീം ശരത്, രാഹുൽ , സുഭാഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി വസ്തു കസ്റ്റഡിയിലെടുത്തു. കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഭാരം പരിശോധിച്ചപ്പോൾ 6.2 കിലോ ഉണ്ടായിരുന്നു. ലാബിലെ പരിശോധനയ്ക്ക് ശേഷമേ ഇത് ആംബർ ഗ്രീസാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. വിഴിഞ്ഞം സ്വദേശിയായ ഹസൻ കണ്ണിന്റെ വള്ളത്തിലെ തൊഴിലാളികളായ അബ്ദുൾ മനാഫ്, അഹമ്മദ് കണ്ണ്, ഹസൻ കണ്ണ്, അസനാര് പിള്ള , ഇമാമുദ്ദീൻ എന്നിവരാണ് ഇത് കരയിൽ എത്തിച്ചത്.