തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിനു കാരണമാകുന്നുണ്ടോ എന്നു പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. വിഴിഞ്ഞം തുഖമുഖത്തിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖ നിർമാണം നിർത്തി തീരശോഷണം നടന്നോ എന്നു പരിശോധിക്കണമെന്നായിരുന്നു. വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെത്തുടർന്നു തുറമുഖ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡി. ഡയറക്ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ അധ്യക്ഷൻ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റജി ജോൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിലെ അസോ.പ്രൊഫസർ ഡോ.തേജല്‍ കനിത്ക്കർ, കണ്ട്‌ല പോർട്ട് ട്രസ്റ്റിന്റെ മുൻ ചീഫ് എൻജിനീയര്‍ ഡോ. പി.കെ.ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.