തിരുവനന്തപുരം : പത്തുദിവസത്തെ നവരാത്രി പൂജയ്ക്കും ഒരു ദിവസത്തെ നല്ലിരിപ്പിനുംശേഷം നവരാത്രി വിഗ്രഹങ്ങളുടെ പദ്മനാഭപുരത്തേക്കുള്ള മടക്കയാത്ര വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു.ഘോഷയാത്രയെ വരവേൽക്കാൻ വഴിനീളെ തട്ടംപൂജയും സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ യാത്രയ്ക്കൊടുവിൽ ഞായറാഴ്ച വൈകീട്ടോടെ വിഗ്രഹങ്ങൾ പദ്മനാഭപുരത്തെത്തും.തലസ്ഥാനത്ത് നവരാത്രി പൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞ 23-നാണ് തേവാരക്കെട്ട് സരസ്വതിയും വേളിമല കുമാരസ്വാമിയും മുന്നൂറ്റി നങ്കയും പദ്മനാഭപുരത്തു നിന്ന് തിരിച്ചത്. വിജയദശമി ദിവസം പൂജാച്ചടങ്ങുകൾ അവസാനിച്ചു.
വ്യാഴാഴ്ച നല്ലിരിപ്പിനു ശേഷം വെള്ളിയാഴ്ച രാവിലെ പടകശാലയിൽനിന്ന് സരസ്വതി ദേവിയെ അട്ടക്കുളങ്ങരയിലേക്ക് എഴുന്നള്ളിച്ചു. ആര്യശാല ക്ഷേത്രത്തിൽനിന്ന് വേളിമല കുമാരസ്വാമിേയയും ചെന്തിട്ട ക്ഷേത്രത്തിൽനിന്ന് മുന്നൂറ്റി നങ്കയും ഈ സമയം അട്ടക്കുളങ്ങരയിലെത്തി. മൂന്നു വിഗ്രഹങ്ങളും സംഗമിച്ച ശേഷമാണ് മടക്കയാത്ര ആരംഭിച്ചത്. ഞായറാഴ്ച വിഗ്രഹങ്ങൾ മാതൃക്ഷേത്രങ്ങളിലെത്തും.