തിരുവനന്തപുരം: ലോറിയിലെത്തിച്ച ടൈലുകൾ ഇറക്കുന്നത് ചുമട്ടുതൊഴിലാളികൾ തടസപ്പെടുത്തിയതിനെ തുടർന്ന് പൗഡിക്കോണം സ്വദേശി ബീന ലോഡിറക്കിയെന്ന പരാതിയിൽ കഴക്കൂട്ടം അസി.ലേബർ ഓഫീസർ സ്ഥലത്തുണ്ടായിരുന്ന പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. ഗാർഹികാവശ്യത്തിനുള്ള കയറ്റിറക്ക് ജോലിക്ക് വീട്ടുടമയ്‌ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാമെന്ന നോക്കുകൂലി നിരോധന നിയമത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നാണ് കണ്ടെത്തൽ. അസി.ലേബർ ഓഫീസർ റിപ്പോർട്ട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ട്. പൗഡിക്കോണം ബഥേൽ ഭവനിൽ ദിവ്യയുടെ വീടുപണിക്കായി സഹോദരൻ ബിനുവും അദ്ദേഹത്തിന്റെ ഭാര്യ രജനിയുമാണ് തറയോട് പായ്‌ക്കറ്റുകൾ മിനിലോറിയിലെത്തിച്ചത്. ഇരുവരും ചേർന്ന് ലോഡ് ഇറക്കാൻ തുടങ്ങുമ്പോഴാണ് ചുമട്ടുതൊഴിലാളികൾ തടസവുമായി രംഗത്തെത്തിയത്.