തിരുവനന്തപുരം: പാറശ്ശാലയിൽ പെൺസുഹൃത്ത് നൽകിയ പാനീയം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാറശ്ശാല മുരിയൻകര സമുദായപറ്റ് സ്വദേശി ഷാരോൺ രാജാണ് മരിച്ചത്. ഈ മാസം 25-നായിരുന്നു ഷാരോൺ മരിച്ചത്. തമിഴ്നാട് നെയ്യൂരിലെ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയാണ് ഷാരോൺ.വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയ ഷാരോൺ അവശനായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ അഡ്മിറ്റായ ഷാരോൺ 25-ന് മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൂർണ്ണമായും ദ്രവിച്ചുപോയിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. നെയ്യാറ്റിൻകര പോലീസിൽ ഷാരോണിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയുമായി ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്. ഷാരോൺ കഴിച്ചെന്ന് പറയപ്പെടുന്ന കഷായം സംബന്ധിച്ചുള്ള ചാറ്റുകളാണ് ഇതിലുള്ളത്.