തിരുവനന്തപുരം: തീരശോഷണം പഠിക്കാനായി സ്വന്തം നിലയിൽ ജനകീയ പഠന സമിതിയെ നിയോഗിച്ച് വിഴിഞ്ഞം സമരസമിതി. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഷിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ ഡീൻ ഡോ. കെ.വി.തോമസ് അധ്യക്ഷനായാണ് പഠന സമിതി. മൂന്നുമാസം കൊണ്ട് സമിതി പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വിഴിഞ്ഞം സമരത്തിന് വിദേശ സംഭാവന ലഭിച്ചെന്ന ആരോപണം സമരസമിതി തള്ളി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ലത്തീൻ അതിരൂപത അറിയിച്ചു. സമരത്തിന്‍റെ നൂറാം ദിനം മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു.