കളിക്കളം കായികമേള സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

IMG-20221110-WA0088

 

തിരുവനന്തപുരം :പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ആറാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2022’ന് കൊടിയിറങ്ങി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. കായിക വിദ്യാഭ്യാസത്തിനായി വകുപ്പ് നടത്തിവരുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നുദിവസങ്ങളില്‍ 80 ഇവന്റുകളിലായി 1549 കുട്ടികളാണ് കളിക്കളത്തില്‍ പങ്കെടുത്തത്. 22 എം. ആര്‍ .എസ് 18 പി. ഒ, ടി.ഡി.ഒ (ഹോസ്റ്റല്‍)ടീമുകള്‍ ചേര്‍ന്ന് ആകെ 40 ടീമുകള്‍ ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്തു. സംസ്ഥാന നിലവാരത്തിലുള്ള പ്രകടനങ്ങള്‍ക്കാണ് ഇത്തവണ എല്‍.എന്‍.സി.പി. .ഇ യുടെ മൈതാനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭാവിയുടെ വാഗ്ദാനങ്ങളായ ഒട്ടനവധി കായികതാരങ്ങളെ മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്താനും മേളയ്ക്ക് സാധിച്ചു.

 

*ഇവര്‍ കളിക്കളത്തിലെ ചുണക്കുട്ടികള്‍*

 

ഓവറോള്‍ വിഭാഗത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം എം.ആര്‍.എസ് കണിയാമ്പറ്റയാണ് ഒന്നാമത് എത്തിയത്. 18 സ്വര്‍ണം, 7 വെള്ളി എന്നിവ സ്വന്തമാക്കി 118 പോയിന്റുമായാണ് കണിയാമ്പറ്റയുടെ വിജയം. എം ആര്‍ എസ് നല്ലൂർനാടിനാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.

 

ഫുഡ്‌ബോളില്‍ വളര്‍ന്ന് വരുന്ന കായികതാരങ്ങളായി എം ആര്‍ എസ് നല്ലൂര്‍നാടിലെ അമല്‍ ടി. എ. കാസര്‍ഗോഡ് എം ആര്‍ എസിലെ നയന രവി എന്നിവരെ തിരഞ്ഞെടുത്തു. ഖോ- ഖോയില്‍ എം ആര്‍ എസ് നല്ലൂര്‍നാടിലെ പ്രവീണ്‍ ,കാസര്‍ഗോഡ് എം ആര്‍ എസിലെ പ്രതിഭ, കബടിയില്‍ എം ആര്‍ എസ് കണ്ണൂരിലെ ജി. എസ്. ഉണ്ണികണ്ണന്‍, ജി എം ആര്‍ എസ് കണിയാമ്പറ്റയിലെ ആര്‍ദ്ര മണി എന്നിവരാണ് എമര്‍ജിങ് പ്ലേയേഴ്‌സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു കായികതാരങ്ങള്‍.

 

വ്യക്തിഗത ചാമ്പ്യന്‍മാരായി സബിന്‍ സജി (സീനിയര്‍ വിഭാഗം, എം ആര്‍ എസ് മൂന്നാര്‍), ഗായത്രി (സീനിയര്‍ വിഭാഗം, എം ആര്‍ എസ് കണിയാമ്പറ്റ), മനു ഗോപി (ജൂനിയര്‍ വിഭാഗം, ഇ എം ആര്‍ എസ് ഇടുക്കി), ദീപിക സി.കെ (ജൂനിയര്‍ വിഭാഗം, എം ആര്‍ എസ് കണിയാമ്പറ്റ), നിഖിന്‍ പി( സബ് ജൂനിയര്‍ വിഭാഗം, ജി കെ എം കുറ്റിച്ചല്‍), അനാമിക ചന്ദ്രന്‍ (സബ് ജൂനിയര്‍ വിഭാഗം, ഇ എം ആര്‍ എസ് കരിന്തളം) എന്നിവരെ തിരഞ്ഞെടുത്തു. വേഗതയേറിയ കായികതാരങ്ങളായി സബ് ജൂനിയര്‍ വിഭാഗത്തില്‍ മഹേശ്വരി(ഐ ടി ഡി പി (അട്ടപ്പാടി) സിബി (എ വി എന്‍ സി ബി എസ് സി ഞാറനീലി) ജൂനിയര്‍ വിഭാഗത്തില്‍ ദീപിക സി.കെ. (എം. ആര്‍.എസ് കണിയാമ്പറ്റ), മനു ഗോപി (ഇ. എം. ആര്‍.എസ്. ഇടുക്കി) സീനിയര്‍ വിഭാഗത്തില്‍ ഗായത്രി കെ.വി.(എം. ആര്‍.എസ് കണിയാമ്പറ്റ) സബിന്‍ (എം. ആര്‍.എസ് മൂന്നാര്‍) എന്നിവരെ തിരഞ്ഞെടുത്തു. പ്രവീണ്‍ പി. (ജൂനിയര്‍ വിഭാഗം, ഐ ടി ഡി പി അട്ടപ്പാടി) രജ്ഞിത രാജേന്ദ്രന്‍ (ജൂനിയര്‍ വിഭാഗം, എം ആര്‍ എസ് ചാലക്കുടി) സന്തോഷ് കുമാര്‍ (സീനിയര്‍ വിഭാഗം, എം ആര്‍ എസ് ഞാറനീലി) നന്ദന കെ. (സീനിയര്‍ വിഭാഗം, ഐ ടി ഡി പി നിലമ്പൂര്‍) എന്നിവരാണ് വേഗതയേറിയ നീന്തല്‍ താരങ്ങള്‍. ഗോപിക എസ്. എസ്. (ജൂനിയര്‍ വിഭാഗം, എം ആര്‍ എസ് ഞാറനീലി) അനുശ്രീ കെ. പി. (സീനിയര്‍ വിഭാഗം, എം ആര്‍ എസ് അട്ടപ്പാടി) എന്നിവരാണ് മറ്റ് മികച്ച നീന്തല്‍ താരങ്ങള്‍.

 

മികച്ച കോച്ചുകള്‍ക്കുള്ള പുരസ്‌കാരം എം ആര്‍ എസ് നല്ലൂര്‍നാടിന്റെ ഫുഡ്‌ബോള്‍ കോച്ച് ഷിനോജ് , എം ആര്‍ എസ് കാസര്‍ഗോഡിന്റെ ഖോ- ഖോ കോച്ച് ഷിജു, എം ആര്‍ എസ് കണ്ണൂരിന്റെ കബടി കോച്ച് രാജേഷ് എന്നിവര്‍ക്ക് സമര്‍പിച്ചു. എം ആര്‍ എസ് കണിയാമ്പറ്റയിലെ സത്യനാണ് മികച്ച ട്രൈനര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular