തിരുവനന്തപുരം : കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് 10 ലക്ഷത്തിൽ താഴാത്ത നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രതികൾ ബലാൽസംഗം ചെയ്തു കൊന്നുവെന്ന് ബോധ്യപ്പെടാനുണ്ടായ 19 കാര്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു കോടതി ഉത്തരവ്.
സ്ത്രീകൾ എവിടെ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദൈവം പ്രസാദിക്കുന്നുവെന്നും അതിഥികളെ ദൈവത്തെ പോലെ കാണണം എന്നും കോടതി പറഞ്ഞു. വിദേശ വനിതയുടെ കൊലപാതക കേസിന്റെ ഉത്തരവ് തുടങ്ങുന്നത് സ്ത്രീകളെയും അതിഥികളെയും ദൈവത്തെ പോലെ കാണമെന്ന ശ്ലോകങ്ങൾ ചൂണ്ടികാട്ടിയായിരുന്നു.
കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 165000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം.