തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയായി. വൈകിട്ടോടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കി ഏഴോടെ കേരള എക്സ്‌പ്രസ് കൊച്ചുവേളി വഴി കടത്തിവിട്ടു. സിഗ്നൽ പാനലും വിഷ്വൽ ഡിസ്‌പ്ലേയും യൂണിറ്റും തമ്മിലുള്ള കണക്ഷൻ ജോലികളാണ് ഇന്നലെ നടത്തിയത്. ഇനി അവശേഷിക്കുന്ന ജോലികൾ ട്രെയിനുകൾ കടത്തിവിട്ടുകൊണ്ടാവും പൂർത്തിയാക്കുകയെന്ന് റെയിൽവേ അറിയിച്ചു. ജനുവരിയിൽ തുടങ്ങിയ പണികൾ പണമില്ലാത്തതിനാൽ ഇടയ്ക്കുവച്ചു നിന്നുപോയിരുന്നു. വൈകിയാണ് ബാക്കി തുക ലഭിച്ചത്. 6 പ്ലാറ്റ്‌ഫോമുകൾ, 5 സ്റ്റേബിളിംഗ് ലൈനുകൾ, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകൾ എന്നിവയാണ് ഇനി മുതൽ കൊച്ചുവേളിയിലുണ്ടാകുക. 39 കോടി രൂപ ചെലവഴിച്ചാണ് രണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നത്.