തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ്ഡിവിഷനു കീഴിൽ ഉള്ളൂർ ഭാസി നഗറിലെ വീട്ടിൽ രണ്ടുവർഷമായി നടത്തിയിരുന്ന ജലമോഷണം അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടെത്തി. ഭാസി നഗർ കരിമ്പാലി ലൈനിൽ ഗോപകുമാറിന്റെ വീട്ടിലാണ് , തൊട്ടടുത്തുള്ള കണക്ഷനിലെ മീറ്റർ പോയിന്റിന് മുന്നിലുള്ള സർവീസ് ലൈനിൽനിന്ന് അനധികൃതമായി ജലമോഷണം നടത്തിവന്നിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഈ വീട്ടിലെ രണ്ടുനിലകളിലായി വാടകയ്ക്കു താമസിക്കുന്ന വീട്ടുകാർ ഈ വെള്ളം ഉപയോഗിച്ചു വരുകയായിരുന്നു. വീട്ടുടമയായ ഗോപകുമാർ പ്ലംബർ കൂടിയാണ്.
സമീപത്തെ വീടുകളിൽ ജലദൗർലഭ്യമുണ്ടായതിനെത്തുടർന്ന് പരാതി ലഭിവച്ചതാണ് ജലമോഷണം കണ്ടെത്തുന്നതിലേക്കു നയിച്ചത്. അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അസി. എക്സിക്യുട്ടീവ് എൻജിനീയർ ജോയ് എച്ച്. ജോൺസ്, അസി. എൻജിനീയർ ജെ. രാജൻ, ഒാവർസിയർ ഫെമിന എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. അനധികൃതമായി ഗാർഹിക ആവശ്യങ്ങൾക്ക് സർവീസ് ലൈനിൽനിന്ന് വെള്ളമെടുക്കുന്നത് ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.