നെടുമങ്ങാട് : ഇക്കോടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ എന്നിവ വെള്ളിയാഴ്ച തുറക്കും. രണ്ടര മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ അവധിക്കാലമാകുന്നതോടെയാണ് തുറക്കുന്നത്.കനത്ത മഴയിലും മണ്ണിടിച്ചിലിലും പൊന്മുടിയിലേക്കുള്ള റോഡ്, പന്ത്രണ്ടാം മൈലിനുസമീപം പൂർണമായും തകർന്നതിനാൽ സെപ്റ്റംബർ മുതലാണ് യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്. മഞ്ഞുമൂടിക്കിടക്കുന്ന പൊന്മുടി കാണാനെത്തിയ നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കല്ലാറിൽ വന്ന് നിരാശരായി മടങ്ങിയത്. മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. റോഡ് വികസനപ്രവൃത്തികൾ തുടരുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ പൊന്മുടിയിലേക്ക് കടത്തിവിടുക