കഴക്കൂട്ടം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചുപറിച്ച പ്രതി പിടിയില്‍.
യുവതിയുടെ സമയോചിത ഇടപെടൽ മൂലമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി റോഡിൽ വീഴുകയും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍(42) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പോത്തന്‍കോട് പേരുത്തല സ്വദേശി അശ്വതി(30)യുടെ മാലയാണ് ഇയാൾ പിടിച്ചുപറിച്ചത്. പിടിച്ചുപറി ശ്രമത്തിനിടെ യുവതിക്കും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെങ്കോട്ടുകോണത്താണ് സംഭവം. അമ്മയ്‌ക്കൊപ്പം ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു പിടിച്ചുപറി ശ്രമം.
സ്റ്റാച്യു ജംഗ്ഷനില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ എത്തിയ പ്രതി അനില്‍കുമാര്‍ യുവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നുപവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി. തുടര്‍ന്ന് സ്‌കൂട്ടര്‍ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ ഷര്‍ട്ടിലും സ്‌കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടയില്‍ യുവതിയും മോഷ്ടാവും നിലത്തുവീണു.റോഡില്‍ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സ്‌കൂട്ടറില്‍ നിന്നുള്ള വീഴ്ചയില്‍ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു