തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽറൺ ഈ മാസം തുടങ്ങുമെന്നും പൂർണ്ണമായും വാണിജ്യ അടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾ ഡിസംബറിനുള്ളിൽ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.
പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടു നീങ്ങുകയാണ് 88 ശതമാനവും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഡ്രെഡ്ജിങ്ങ് പ്രവർത്തനങ്ങൾ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.
ബ്രേക്ക് വാട്ടർ നിർമ്മാണം 81 ശതമാനവും ബെർത്തിന്റെ നിർമ്മാണം 92 ശതമാനവും പൂർത്തീകരിച്ചു. ക്രെയ്‌നുകൾ ടഗ്ഗുകൾ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളിൽ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു കഴിഞ്ഞു. കണ്ടെയ്‌നർ യാർഡിന്റെ നിർമ്മാണത്തിന്റെ 74 ശതമാനം പൂർത്തിയായി, മറ്റ് കെട്ടിങ്ങൾ അവസാനഘട്ടത്തിൽ എത്തിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർണ്ണമായും പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്ക് കൂടി നേരിട്ട് തൊഴിൽ നൽകാനാവുമെന്നാണ് കണക്കാക്കുന്നത്. അടുത്തഘട്ടം നിർമ്മാണ സമയത്ത് 2300 പേർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാവും . ഇതിന്റെ മൂന്നിരട്ടിയോളം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ ലഭിക്കും.
എം.എൽ.എ മാരായ കെ.അൻസലൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, കടകംപള്ളി സുരേന്ദ്രൻ , സി.കെ ഹരീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.