കോവളം : കോവളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കടൽത്തീരം തിരിച്ചുപിടിച്ച് സ്ഥിരമായി നിലനിർത്തുന്നതിനുള്ള സാങ്കേതിക പഠനം നടത്തുന്നു. ഇതുസംബന്ധിച്ച് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ വിഭാഗം ഡയറക്ടർ ഉൾപ്പെട്ട സംഘം തിങ്കളാഴ്ച കോവളത്തെത്തി. വിനോദസഞ്ചാരവകുപ്പിനുവേണ്ടി തീരദേശ കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുക. അഞ്ചുവർഷങ്ങൾക്കു മുമ്പ് വിശാലമായ തീരമുണ്ടായ കോവളത്തെ ലൈറ്റ്ഹൗസ്, ഹവ്വാ, ഗ്രോവ് എന്നീ ബീച്ചുകളിലെ മണൽ ശക്തമായ തിരയടിയിൽ കടലെടുത്തിരുന്നു. തീരം നഷ്ടപ്പെട്ടതോടെ കോവളം തീരത്ത് വന്നുപോകുന്ന വിനോദസഞ്ചാരികൾക്ക് കടലിലിറങ്ങാൻ കഴിയുന്നില്ല.
അടിക്കടിയുണ്ടാകുന്ന കടലേറ്റത്തിനൊപ്പം തീരഭാഗങ്ങളിൽ ആഴവും കൂടി. കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികൾ പലപ്പോഴും വെള്ളത്തിൽ മുങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. തുടർന്നാണ് കോവളം തീരം നിലനിർത്തുന്നതിനുള്ള പഠനം നടത്തണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പ് തീരദേശ വികസന കോർപ്പറേഷനെ സമീപിച്ചത്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പഠനം നടത്തുകയെന്ന് തീരദേശ വികസന കോർപ്പറേഷൻ എം.ഡി. പി.ഷെയ്ക്ക് പരീത് പറഞ്ഞു.