തിരുവനന്തപുരം : മഴക്കാലപൂർവ ശുചീകരണത്തോടൊപ്പം നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ പരിശോധനയും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു കർശനമാക്കുന്നു. പ്ലാസ്റ്റിക് ക്യാരിബാഗുകൾ 2020 ജനുവരി മുതൽ സംസ്ഥാനത്തു നിരോധിച്ചതാണെങ്കിലും ഇപ്പോഴും പല വ്യാപാരസ്ഥാപനങ്ങളിലും ലഭ്യമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം, പ്ലാസ്റ്റിക് ക്യാരിബാഗുകൾ പോലുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാൻ വ്യാപാരസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഫ്ലെക്സ്, പ്ലാസ്റ്റിക് ക്യാരിബാഗ് ഉൾപ്പെടെ ഉള്ള വസ്തുക്കളുടെ നിരോധനത്തിനു നടപടി സ്വീകരിക്കാൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഫെബ്രുവരിയിൽ തദ്ദേശവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതു ലംഘിച്ചാൽ 10,000 മുതൽ 50,000 രൂപ വരെയാണു പിഴ.
