തിരുവനന്തപുരം: നഗരസഭയിൽ നടന്ന ഫയൽ അദാലത്തിൽ 125 ഫയലുകൾ തീർപ്പാക്കി. നഗരസഭ മെയിൻ ഓഫീസ് അങ്കണത്തിൽ നടന്ന അദാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയിലും അദാലത്ത് സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കുടിശ്ശികയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ അദാലത്തുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിൽ ലഭ്യമാകുന്നതരത്തിൽ നടപടികൾ സ്വീകരിച്ചു വരുകയാണെന്നും തുടർന്നും ഫയൽ തീർപ്പ് കൽപ്പിക്കുന്നതിലേയ്ക്ക് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അഴിമതി മുക്തമായ ഒരു സിവിൽ സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
നഗരസഭയിൽ നടന്ന അദാലത്തിൽ വിവിധ വിഭാഗങ്ങളിലെ 125 അപേക്ഷകളാണ് ഇന്ന് പരിഗണിച്ചത്. എഞ്ചിനീയറിംഗ് വിഭാഗത്തിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിൽ 107 അപേക്ഷകൾ പരിഗണിച്ചതിൽ 70 എണ്ണത്തിന് ഒക്യുപെൻസി നൽകുന്നതിനും, പെർമിറ്റ് 9, മറ്റ് ഡിപ്പാർട്ട്മെന്‍റുകളിലേക്ക് 4, രേഖകൾ ഹാജരാക്കുന്നതിന് 6, സർക്കാരിലേയ്ക്ക് 3, കോടതി തീരുമാനം ആകുന്ന മുറയ്ക്ക്2, സി.ആർ.ഇസഡ് 4, യു.എ നമ്പർ 6, നിരസിച്ചത് 3 എന്നീ ക്രമത്തിൽ തീർപ്പാക്കി. ഇതോടൊപ്പം റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട 11 അപേക്ഷകളും, ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ട 7 അപേക്ഷകളും തീർപ്പാക്കി.ഇന്നത്തെ അദാലത്തിനെ തുടർന്ന് ഇനിയും അദാലത്തുകൾ സംഘടിപ്പിക്കും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിന് 10-ാം തീയതിവരെ സമയമുണ്ടായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾക്കായി മെയ് അവസാനവാരം അദാലത്ത് സംഘടിപ്പിക്കുന്നതാണെന്നും മേയർ അറിയിച്ചു.