തിരുവനന്തപുരം :വിലക്കയറ്റം പിടിച്ചു നിർത്താൻ കേരളത്തിലെ പൊതുവിതരണ രംഗം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും സാധാരണക്കാർക്ക് അത് ഏറെ ആശ്വാസമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന ചമ്പാവ് അരി ഉൾപ്പെടെ റേഷൻ കടകളിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും 13 ഇനം നിത്യോപയോഗ സാധനങ്ങൾ 2016 ലെ വിലയിൽ നിന്ന് ഉയർത്താതെ സപ്ലൈക്കോകളിലൂടെ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് പത്തോടെ വിതരണം ആരംഭിക്കുന്ന സൗജന്യ ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം പച്ചരി, കുത്തരി, മുൻഗണനാ കാർഡ് ഉടമകൾക്ക് 1 കിലോ പഞ്ചസാര എന്നിവയും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ കോട്ടുകുന്നത്ത് പുതിയ സപ്ലൈകോ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവിധ നിത്യോപയോഗസാധനങ്ങളും ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ഇവിടെ ലഭ്യമാകും.കോട്ടുകുന്നം മാവേലി സ്റ്റോറിന്റെ ആദ്യ വിൽപ്പന നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവ്വഹിച്ചു. ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ ബി ഷറഫ്, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. എം.റൈസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.