തിരുവനന്തപുരം :തെങ്ങിനോടുള്ള മലയാളികളുടെ അവഗണന വർധിക്കുകയാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ നാളികേര സംഭരണം ഉടൻ ആരംഭിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് . നേമം ബ്ലോക്ക് പഞ്ചായത്ത് ‘കേരഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. തെങ്ങിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നെങ്കിലും കേര ഉൽപ്പന്നങ്ങൾ ഇല്ലാത്ത ഒരു വീട് പോലും കേരളത്തിലില്ല. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി തെങ്ങു വയ്ക്കുന്ന പരിപാടി കൂടി ഇല്ലായിരുന്നുവെങ്കിൽ ഇത്രയും തെങ്ങുകൾ നമ്മുടെ നാട്ടിൽ ഉണ്ടാവില്ലായിരുന്നു. മലയാളികൾ കേരകൃഷി പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.
തെങ്ങുകളുടെ രോഗം കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു പഞ്ചായത്തിന് 76 ലക്ഷം രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം . 625 ഏക്കറിലായി 43,750ൽ കുറയാത്ത തെങ്ങുകളുള്ള പഞ്ചായത്തുകളെയാണ് തെരഞ്ഞെടുക്കുക. ഒരേക്കറിൽ 175 തെങ്ങുവേണം. ഒരു തെങ്ങ് മുതൽ അഞ്ച് ഹെക്ടർവരെ കൃഷിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാം.
തൂങ്ങാംപാറ ഇണ്ടന്നൂരിൽ നടന്ന ചടങ്ങിൽ കർഷക ഗ്രൂപ്പുകൾക്കുള്ള കാർഷികോപകരണങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ്പുകൾ എന്നിവ വിതരണം ചെയ്തു. ഐ .ബി. സതീഷ് എം .എൽ . എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ .പ്രീജ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ചന്ദ്രൻ നായർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുമാർ എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.