തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യം പതിച്ച ബാനറുകളുമായിരുന്നു മാർച്ച്. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി കല്ലിട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും നടന്നു.
ഷാഫി പറമ്പിൽ, കെ.എസ്.ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർ ചേർന്ന് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പിന്നീട് വീണ്ടും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലേക്കു കയറി മുദ്രാവാക്യം വിളിച്ചു. പ്രതീകാത്മകമായാണ് സെക്രട്ടേറിയറ്റിനു പുറത്ത് കല്ലിട്ടതെന്നും വരുംദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് അകത്ത് കല്ലിടുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.