തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം.
ലോക്‌ഭവന് സമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം ജോൺ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മേയർ വി വി രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ലോക്‌ഭവനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിച്ചു. ചലച്ചിത്രതാരം ആസിഫ് അലി വിശിഷ്ടാതിഥി ആയിരുന്നു.
വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും കാണികൾക്ക് ദൃശ്യവിരുന്നേകി. കൂടാതെ ജമ്മു കാശ്മീർ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയിലെ പ്രധാന ആകർഷണമായി.
വിദേശ വിനോദസഞ്ചാരികൾക്കും പ്രമുഖർക്കുമായി പ്രത്യേക പവലിയനുകൾ സജ്ജീകരിച്ചിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ സമാപന ഘോഷയാത്ര സംഘടിപ്പിച്ചത്.
വൈകിട്ട് ആറ് മണിക്ക് പാലക്കാട് വാണിയംകുളം രാമസ്മാരക തിറ പൂതൻകളി സംഘത്തിലെ കെ. എം ഉണ്ണികൃഷ്ണനും കൂട്ടരും നിശാഗന്ധിയിൽ അവതരിപ്പിച്ച അവതരിപ്പിച്ച പൂതനും തിറയും കാണികളെ ആകാംക്ഷഭരിതരാക്കി. തുടർന്ന് നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘അഗം’ ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ശാസ്ത്രീയ സംഗീതവും റോക്ക് സംഗീതവും കോർത്തിണക്കി അഗം ബാൻഡ് തീർത്ത സംഗീതപ്രവാഹത്തിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് അലിഞ്ഞുചേർന്നത്. ഓരോ ഗാനത്തിനും കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് സദസ്സ് പ്രതികരിച്ചത്.

