നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജൻ – അമ്പിളി ദമ്പതികളുടെ മൂത്ത മകൻ ആർ. രാഹുൽരാജിന് ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ് മാൻ തസ്തികയിലാണ് നിയമനം. ജോലി സംബന്ധിച്ച രേഖ, രാഹുലിനു മന്ത്രി വി.എൻ. വാസവൻ കൈമാറി. 2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കുടിയൊഴിപ്പിക്കലിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റത്.ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അവകാശ തർക്കമുള്ള ഭൂമിയിൽ പിതാവിനെയും മാതാവിനെയും സംസ്കരിക്കാൻ ഇളയ മകൻ രഞ്ജിത്ത് കുഴി വെട്ടിയതും ലോകം വേദനയോടെ കണ്ട കാഴ്ചയായിരുന്നു.അതി ദാരുണമായ സംഭവത്തെ തുടർന്ന് സർക്കാർ ഈ കുട്ടികൾക്ക് വീടു നൽകാമെന്നും നെല്ലിമൂട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരിൽ ഒരാൾക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
