തിരുവനന്തപുരം:മോഷണക്കേസ് പ്രതിയെന്നു തെറ്റിദ്ധരിച്ച് പൊലീസ് പിടികൂടിയ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. മണക്കാട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന അമ്പലത്തറ സ്വദേശി ആർ.കുമാറിനാണ് മർദനമേറ്റത്. നട്ടെല്ലിനു സാരമായി പരുക്കേറ്റ കുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഓട്ടോ സ്റ്റാൻഡിലെത്തിയ പൊലീസ്, ഇതാരുടെ ഓട്ടോ ആണെന്ന് കുമാറിനോട് ചോദിച്ചു. തന്റെ ഓട്ടോയാണെന്ന് പറഞ്ഞപ്പോള്‍ ജീപ്പിൽനിന്ന് ഇറങ്ങിയ പൊലീസുകാർ മർദിച്ചതായി കുമാർ പറയുന്നു. ജീപ്പിനകത്തുവച്ചും മർദിച്ചു. പിന്നീട് ഫോർട്ട് സ്റ്റേഷനിലെത്തിച്ചശേഷം 3 പൊലീസുകാർ മർദിച്ചു.
കുമാറിന്റെ ഓട്ടോയുടെ അതേപേരുള്ള ഓട്ടോയാണ് മോഷണം പോയത്. മോഷണം പോയ ഓട്ടോയുടെ അതേ പേരുള്ള പട്രോളിങ്ങിനിടെ ഓട്ടോ കണ്ടപ്പോൾ കുമാറാണ് മോഷ്ടിച്ചതെന്നു തെറ്റിദ്ധരിച്ചായിരുന്നു പൊലീസിന്റെ മർദനം. പിന്നീടാണ് കുമാറല്ല പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആളുമാറിയാണ് പിടികൂടിയതെന്നു സമ്മതിച്ച പൊലീസ് ഉഴിച്ചിൽ നടത്താൻ 500 രൂപ നൽകി കുമാറിനെ മടക്കി അയച്ചു.വീട്ടിലെത്തിയ കുമാർ തളർന്നു വീണതിനെ തുടർന്ന് ആദ്യം ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു