തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ യൂണിറ്റിന്റെയും ഡി.ഇ.ഐ.സി. സെൻസറി ഇന്റഗ്രേഷൻ റൂമിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് രണ്ടുവർഷത്തിനകം ലാബ് നെറ്റ്വർക് ലാബുകളുടെ ശൃംഖല നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക പരിശോധനാ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുണ്ടാകും.ലാബുകൾക്ക് ഹബ് ആൻഡ് സ്പോക്ക് മോഡൽ നടപ്പിലാക്കും. പകർച്ച വ്യാധികളെയും പകർച്ചേതര വ്യാധികളെയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. ഈ സംവിധാനം എല്ലാവർക്കും പ്രാപ്യമായ രീതിയിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.തൈക്കാട് ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക് സ്വതന്ത്ര യൂണിറ്റാക്കും. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് ലക്ഷ്യ ലേബർ റൂമിന്റെ നിർമാണം നടന്നുവരുകയാണ്.
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങൾ ജന്മനാതന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സ ഉറപ്പാക്കുന്നതിനാണ് ഡി.ഇ.ഐ.സി.കൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമേയാണ് നൂതന പീഡിയാട്രിക് ഐ.സി.യു.കൾ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ അഭ്യർഥന പ്രകാരം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലെ വെയിറ്റിങ് ഏരിയയിൽ ഓപ്പൺ ജിം ആരംഭിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു.ആശുപത്രിയിൽത്തന്നെ തൈറോയിഡ് പരിശോധിക്കുന്നതിന് 20 ലക്ഷം രൂപ ചെലവഴിച്ച് തൈക്കാട് ആശുപത്രിയിൽ അത്യാധുനിക മെഷീൻ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കൗൺസിലർമാരായ ജി.മാധവദാസ്, എസ്.കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ.ശാന്ത, ഡോ. ശശികുമാർ, ഡോ. ശ്രീഹരി എന്നിവർ പങ്കെടുത്തു.
