വർക്കല : വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ചാവടിമുക്കു സ്വദേശിനി ഷാലു (37)വിനെയാണ് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷാലുവിന്റെ അമ്മയുടെ സഹോദരൻ ആണ് വെട്ടിയത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന യുവതി ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേയാണ് മാമൻ കൂടിയായ ഇഞ്ചി അനിൽ എന്ന് വിളിപ്പേരുള്ള അനിൽ ഷാലുവിനെ തടഞ്ഞ് നിർത്തി വെട്ടിയത്. അനിലിന്റെ വീട് കഴിഞ്ഞുള്ള അടുത്ത വീടാണ് ഷാലുവിന്റേത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സ് ലേക്ക് പോകാൻ സ്കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
യുവതിയെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരം ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കേളേജിൽ എത്തിച്ച യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം.അനിലിനെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് വിദേശത്ത് ആണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികലാണ് ഷാലുവിന്.