തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന വരുത്തി 2022–23 വർഷത്തെ വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. നിരക്കു വർധന ഇന്ന് അർധരാത്രി പ്രാബല്യത്തിൽവരും. നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചു. ഏകദേശം 5.5ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് നിരക്ക് വർധിപ്പിച്ചു. ഫിക്‌സഡ് ചാർജ് 75 രൂപയിൽനിന്ന് 90 രൂപയാക്കി. എനർജി ചാർജ് 5 രൂപയിൽനിന്ന് 5.50 രൂപയാക്കി. ഈ നിരക്കുകൾ ചാർജിങ് സ്റ്റേഷനുകൾ കെഎസ്ഇബിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കാണ്.ചാർജിങ് സ്റ്റേഷനുകൾ ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ചാർജിനത്തിൽ യൂണിറ്റിന് 8 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പറഞ്ഞു. പലയിടത്തും ചാർജിങിന് അധികവില ഈടാക്കുന്നതിനാലാണ് ഈ തീരുമാനം. കമ്മിഷന് ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഹിയറിങ് നടത്തിയശേഷം ഇതിനായി ചട്ടങ്ങൾ കൊണ്ടുവരും.