തിരുവനന്തപുരം :തിരുവനന്തപുരത്ത് നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകൾ ഫ്ളക്‌സ് ബോർഡിൽ പ്രിന്റ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്. ബോർഡിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്താൽ പുലർച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർക്ക് കാണാനുമാകും.എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കൾച്ചറൽ ഷോപ്പി എന്ന എന്ന കരകൗശല വിൽപ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.
ജൂൺ 24, 25, 26 തീയതികളിൽ പുലർച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയിൽക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യദിവസം പൂർണ നഗ്നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതിൽചാടിക്കടന്ന് എത്തിയത്. രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി. രണ്ടുദിവസംകൊണ്ട് കടയുടെ ജനൽക്കമ്പികൾ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളൻ മടങ്ങിയത്.
26-ാം തീയതിയാണ് കള്ളൻ കടയ്ക്കുള്ളിൽക്കടന്ന് മോഷണം നടത്തിയത്. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളിലും നെട്ടൂർപെട്ടിയിലും ചെന്നപട്ടണം കളിപ്പാട്ടങ്ങളിലും കള്ളന് താത്‌പര്യം തോന്നിയില്ല.ഇൻവെർട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് ഇയാൾ സ്ഥലംവിട്ടത്. ഇതിനിടയിൽ തുമ്മാനായി തലയിൽക്കെട്ട് അഴിച്ചപ്പോൾ നരച്ച താടി ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങൾ ക്യാമറയിൽ ലഭിച്ചു.മ്യൂസിയം പോലീസിൽ അടുത്തദിവസം പരാതി നൽകി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല