കടയ്ക്കാവൂർ : വക്കത്ത് സ്വകാര്യ ബസ് ഉടമസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപം ഡ്രീംസ് വില്ലയിൽ ബിജു(36), വെട്ടൂർ അമ്മൻനടക്ക് സമീപം കോണത്ത് വിള വീട്ടിൽ സനൽ(35), അഞ്ചുതെങ്ങ് കൊച്ചു മേത്തൻ കടവിന് സമീപം പള്ളി പുരയിടം വീട്ടിൽ സെൽവൻ(28) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും അവർക്കായി ശക്തമായ അന്വേഷണം നടക്കുന്നതായും കടയ്ക്കാവൂർ പോലീസ് പറഞ്ഞു.സുധീർ ബസ് ഉടമ വക്കം പണയിൽക്കടവ് ചെറിയ പള്ളിക്ക് സമീപം ഷൈന മനസിലിൽ സുധീർ(41) നാണ് ഇന്നലെ രാത്രി 9 മണിയോടെ വെട്ടേറ്റത്.
കടയ്ക്കാവൂരിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ സുധീർ ബസ്സിലെ ജീവനക്കാരനും ഉടമയും ഓട്ടോറിക്ഷക്കാരുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ ബസ് ആറ്റിങ്ങലിലേക്ക് പോയ സമയത്ത് ഉണ്ടായ തർക്കത്തെ തുടർന്ന് രാത്രി ബസ് നിർത്തി ജീവനക്കാരനും ബസ് ഉടമസ്ഥനും വീട്ടിലേക്ക് പോകാനായി വക്കം മാർക്കറ്റിന് സമീപം എത്തിയപ്പോൾ കെഎൽ 20 സി 39 17 ഓട്ടോറിക്ഷയിൽ എത്തിയ അഞ്ചുപേർ അടങ്ങുന്ന സംഘം വെട്ടുകത്തി കൊണ്ട് ബസ്സ് ഉടമസ്ഥനായ സുധീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്ക്ക് മാരകമായി പരിക്കേറ്റതിനെ തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
കടക്കാവൂർ എസ്എച്ച്ഒ അജേഷ് വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ദിപു എസ്എസ്, മാഹീൻ ബി, മണിലാൽ കെ, എഎസ്ഐ മാരായ ശ്രീകുമാർ ബി, രാജീവ് ആർ,ഷാഫി എൻ,എസ് സി പി ഒമാരായ ജോതിഷ് പി.വി,സുരാജ് എസ് ആർ എന്നിവർ ചേർന്ന് മൂന്ന് പ്രതികളെയും രാത്രിതന്നെ അറസ്റ്റ് ചെയ്തു.രണ്ട് പ്രതികൾക്ക് വേണ്ടി പോലീസ് ഊർജിതമായ അന്വേഷണം നടത്തുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.