തിരുവനന്തപുരം; കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിലനിൽക്കുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിൽ. ഇതിന്റെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും , കേരള ആരോഗ്യ സർവ്വകലാശാല, ആർസിസി, ഗവ. ദന്തൽ കോളേജ്, ഗവ. നേഴ്സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഘടകവും കോളേജ് യൂണിയൻ എന്നിവയും സംയുക്തമായി സംഘടപ്പിക്കുന്ന ആഘോഷപരിപാടി ഓഗസ്റ്റ് 26, 27, 28, തീയതികളിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.സമ്മേളനത്തോട് അനുബന്ധിച്ച് 27 ന് ഇപ്പോൾ ലോകം നേരിടുന്ന വൈറസ് രോഗങ്ങളുമായി ബന്ധപ്പെട്ട ലോക പ്രശസ്ത വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്ന നയിക്കുന്ന ചർച്ചകളും തുടർ വിദ്യാഭ്യാസ പരിപാടികളും നടക്കും
28 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. . ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ആഘോഷ പരിപാടികളുടെ ഭാഗമായി പൊതു ജനങ്ങൾക്ക് കൂടെ പ്രയോജനകരമാകുന്ന രീതിയിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന മെഡിക്കൽ എക്സിബിഷനും ജനസമ്പർക്ക പരിപാടികളും നടത്തും അതോടൊപ്പം എസ്.എ.ടി ആശുപത്രിയിലും, ആർ.സി.സി , ശ്രീചിത്രാ ആശുപത്രികളിലും ഗുരുതരമായ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരിൽ ഒരു പദ്ധതിക്കും തുടക്കം കുറിക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ രക്ഷാധികാരികളായി പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തുന്നതിന് വേണ്ട വിശാലമായ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു.