തിരുവനന്തപുരം :വിവിധ പദ്ധതികൾ വഴി കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച വേതനവും ജീവിതസാഹചര്യവും ഒരുക്കുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിച്ചലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കൈത്തറിയുടെ മുഖമാണ് ബാലരാമപുരം കൈത്തറിയെന്നും
നാടിന്റെ സംസ്കാരത്തെയാണ് കൈത്തറി മേഖല പ്രതിനിധാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്രത്തിന്റെ 75ആം വാർഷികത്തിൽ കൈത്തറിയുടെ സാമൂഹ്യ പ്രസക്തി ഏറിവരികയാണെന്നും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമാണ് കൈത്തറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സ്കൂൾ യൂണിഫോം പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചനയിലുണ്ട്. യന്ത്രവൽകൃത ലോകത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും കൈത്തറിയിൽ ദേശീയ പതാക നെയ്തെടുത്ത നെയ്ത്ത് തൊഴിലാളി ബി. അയ്യപ്പനെയും, ജില്ലയിലെ മുതിർന്ന 20 നെയ്ത്തുക്കാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. തത്സമയ കൈത്തറി നെയ്ത്ത് പ്രദർശനം, കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ഫാഷൻ ഷോ, വസ്ത്രങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും അനുബന്ധമായി നടന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാണിജ്യ വ്യവസായ വകുപ്പും കൈത്തറി ടെക്സ്റ്റൈൽസു വകുപ്പും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ നായർ ബി, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക തുടങ്ങിയവരും പങ്കെടുത്തു.