തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള “സ്വാതന്ത്ര്യം തന്നെ അമൃതം” ആഘോഷ പരിപാടികളുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭ വഴിയോരകച്ചവട മേള സംഘടിപ്പിക്കുന്നത്. കനകകുന്നിൽ ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്തു.നഗരസഭയുടെ വികസനനേട്ടങ്ങളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അവർക്ക് നഗരസഭയുടെ വികസനം തന്നെയായിരിക്കും മറുപടിയെന്നും മന്ത്രി പറഞ്ഞു. കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യം നൽകുന്നതിലും സംരക്ഷണം നൽകുന്നതിലും തിരുവനന്തപുരം നഗരസഭയാണ് മുൻപന്തിയിൽ നിൽക്കുന്നത്.വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നിലനിർത്തി കൊണ്ട് പോകുന്നതിനുള്ള ശ്രമം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.ഈ മാസം 21 വരെയാണ് വഴിയോര കച്ചവടക്കാരുടെ മേളയും, അനുബന്ധ പരിപാടികളും തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്നത്. ചടങ്ങിൽ ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച വഴിയോര കച്ചവടക്കാരുടെ മക്കൾക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ഡപ്പ്യൂട്ടി മേയർ പി.കെ രാജു. സെക്രട്ടറി ബിനു ഫ്രാൻസിസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 120 സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്.
വഴിയോര കച്ചവടക്കാരും, കുടുംബശ്രീ അയൽകൂട്ടങ്ങളും, വിവിധ സംഘടനകളും അണിനിരക്കുന്ന വിപുലമായ മേളയിൽ കച്ചവടക്കാരും അവരുടെ കുടുംബാംഗങ്ങളും, കുടുംബശ്രീ പ്രവർത്തകരും അവതരിപ്പിക്കുന്ന കലാപരിപാടികൾ, പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകൾ, വ്യാപാരമേള എന്നിവയും വരും ദിവസങ്ങളിൽ നടക്കും.മേള ദിവസങ്ങളിൽ വഴിയോര കച്ചവടക്കാരുടെ ലോൺമേള, ഐ.ഡി.കാർഡ് വിതരണം, സെമിനാറുകൾ,വർക്ക്ഷോപ്പതുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.