തിരുവനന്തപുരം; കേരളത്തിൽ നിന്നും ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്രപരമായ സൈക്കിൾ യാത്ര ആരംഭിച്ചു.ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യദിന വാർഷികമാഘോഷം “ആസാദി ക അമൃത് മഹോത്സവ്” ൻ്റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ “ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ” എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിൻ്റെ നേതൃത്വത്തിൽ റോട്ടറി ഇൻ്റർനാഷൽ പിന്തുണയോടെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ (34) സൈക്കിൾ യാത്ര, തിരുവനന്തപുരത്ത് നിന്നും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്
സുധീർ എസ്.എസ്, അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.കെ. അബ്ദുൽ നാസർ പ്രൊജക്ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ, കേരള റോൾ ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോ. രാജ് മോഹൻ പിള്ള, റോട്ടറി ജി മണികണ്ടൻ നായർ, സിനി ആർട്ടിസ്റ്റ് സച്ചിൻ ആനന്ദ് എന്നിവർ സംസാരിച്ചു. ഇക്കോ വീലേഴ്സ് വൈസ് പ്രസിഡണ്ട് പി.കെ രാജേന്ദ്രൻ സ്വാഗതവും ജി.സി.സി. കോർഡിനേറ്റർ അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു. അലിറോഷൻ, ദിൽഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവർ നേതൃത്വം നൽകി. ഫായിസ് അഷ്റഫ് അലി യാത്ര അയപ്പിന് നന്ദി രേഖപ്പെടുത്തി.35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ടാകും ഫായിസ് ലണ്ടനിൽ എത്തിച്ചേരുക. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യുഎഇ ആസ്ഥാനമായ ട്രാവൽ ആൻഡ്
ലഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ, ചൈന എന്നി രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാന മാർഗ്ഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളിൽ യുഎഇ, സൗദ്യഅറേബ്യ, ഖത്തർ, ബഹ്റെൻ, കുവൈറ്റ്, ഇറഖ്, ഇറാൻ, ജോർജിയ, തുർക്കി,
അവിടെ നിന്ന് യുറോപ്യൻ ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റലർലാൻഡ്, ജർമനി, നെതർലന്റസ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, എന്നിവടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തി ചേരുന്നത്.വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. 2019 ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമാർ, തായ്ലന്റ് , മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്.
.