തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ഇന്നും തുടരും. തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല.