വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ പ്രവേശന കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപകൽ സമരത്തിന്റെ 7–ാം ദിവസമായ ഇന്ന് കടലും കരയും ഉപരോധിക്കാൻ സമരസമിതി തീരുമാനം. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണു സമരം.ചെറിയതുറ, സെന്റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവ്യേഴ്സ് വലിയതുറ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി പൂന്തുറ ഇടവകയാണു പുതിയ സമരമുഖം തുറക്കുന്നത്. രാവിലെ 9ന് അഞ്ഞൂറിൽപരം വാഹനങ്ങളെ പങ്കെടുപ്പിച്ചു പ്രതിഷേധ ജാഥ തുടങ്ങും. അതേസമയം കടലിലൂടെ വള്ളമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നു ഫ്ലാഗ് ഓഫ് ചെയ്യും. നൂറിൽപരം വള്ളങ്ങൾ ഒരേസമയം വിഴിഞ്ഞം തുറമുഖത്തിനെ വലയം ചെയ്തു പ്രതിഷേധിക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പിന്നോട്ടു പോകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും സമരസമിതി അറിയിച്ചു